Thursday 23 February 2023

മീൻ കൃഷി

 ബർത്ഡേയ്ക്കു  ഒരു പട്ടികുട്ടിയെ  വാങ്ങികൊടുക്കണം .. അതാരുന്നു പുത്രിയുടെ ആവശ്യം .. ഡാഡ്‌ഡിയും മോളും പട്ടിയെ കൊഞ്ചിക്കാൻ മാത്രേ വരുള്ളൂ.. ബാക്കി അതിനെ നോക്കുന്ന ചുമതല എന്റെ തലേൽ വരുംന് നല്ല ഉറപ്പുള്ളത് കൊണ്ട് ആഗ്രഹം മുളയിലേ നുള്ളി. ഇവിടെ ഉള്ള കുട്ടിയെ നോക്കാൻ സമയം ഇല്ല.. അപ്പോഴാ കുട്ടി + പട്ടി.. ഡാഡ്‌ഡിയും മോളും ഇമോഷണൽ ബ്ലാക്‌മെയ്‌ലിംഗ് തുടങ്ങി .. അമ്മക്ക് അല്ലെങ്കിലും സ്നേഹം ഇല്ല .. 'അമ്മ ഒരു ഭീകര ജീവിയാണ് ‘.. അങ്ങനെ അങ്ങനെ ..അവസാനം അത്ര നിർബന്ധം ആണെങ്കിൽ മീനിനെ വളർത്താൻ അനുവാദം കൊടുത്തു .. അതാകുമ്പോ ഒരു മൂലയ്ക്ക് വെള്ളത്തിൽ കിടന്നോളുവല്ലോ .. അല്ല , അങ്ങനെ ആരുന്നു എന്റെ തെറ്റിദ്ധാരണ. ഒരു ചെറിയ ബൗൾ , അതിൽ  ഒരു ചെറിയ മീൻ . അതായിരുന്നു തുടക്കം .. ഒരു മൂന്നു മാസം മുമ്പ് .കുറച്ചു കഴിഞ്ഞപ്പോ തോന്നി ആ പാവം മീനിന് ഒരു കൂട്ട് വേണ്ടെന്നു .. അങ്ങനെ രണ്ടു മൂന്നു  മീനുകളെ കൂടി വാങ്ങിച്ചു  .. അപ്പൊ ഡാഡ്‌ഡിക്കും മോൾക്കും തോന്നി ആ


ബൗൾ കുറച്ചു ചെറുതായി പോയില്ലേന്ന്... അങ്ങനെ ഒരു പുതിയ ഫിഷ് ടാങ്ക് വാങ്ങി .. ടാങ്ക് വാങ്ങിയപ്പോ മീൻ കുറഞ്ഞു പോയോന്ന്  ഒരു സംശയം  .. ഉടനെ വാങ്ങി രണ്ടു ഡസൻ മീൻ കൂടെ .. വലുതും ചെറുതും പല കളർ ഉള്ളതും .. കുറച്ചു ദിവസം കഴിഞ്ഞപ്പോ ചെറിയ മീനുകൾ അപ്രത്യക്ഷം ആകാൻ  തുടങ്ങി.. എന്താ സംഭവം .. വലിയ മീനുകൾ നൈസ് ആയിട്ട്  ചെറിയ മീനുകളെ ഓടിച്ചിട്ട്  പിടിച്ചു തിന്നാൻ തുടങ്ങി .. ഉടനെ വാങ്ങി അടുത്ത ടാങ്ക് .. ചെറിയ മീനുകൾക്ക് വേണ്ടി .. ദുർബലരെ സംരക്ഷിക്കണമെന്നാണല്ലോ .. പിന്നെ  എവിടുന്നോ ഒരു പ്രത്ത്യേക തരം ഡിസൈനർ മീനിനെ കൊണ്ട് വന്നു.. അവൻ വലിയ യോ യോ ആണ് , ഒറ്റയ്ക്ക് ഒരു ടാങ്കിലെ കിടക്കുള്ളൂ പോലും .. ചുരുക്കി  പറഞ്ഞാൽ മീനുകൾ ഒരു പ്രസ്ഥാനമായി വളർന്നു .. ചെറുതും വലുതും ആയി ഇപ്പൊ അര ഡസൻ ടാങ്കുകൾ ഉണ്ട് .. ഒരു മൂന്നു നാല് ഡസൻ മീനുകളും .. വീട് ഒരു ചെറിയ മീൻ വളർത്തൽ കേന്ദ്രം ആയി എന്ന് പറഞ്ഞാൽ അതിശയോക്തി  ഇല്ല .. ശനീം ഞായറും മീനിനെ കുളിപ്പിക്കൽ, ടാങ്ക് വിര്ത്തിയാക്കൽ ഇതൊക്കെയാണ് വീട്ടിലെ മത്സ്യത്തൊഴിലാളികളുടെ പ്രധാന വിനോദം  .. മീനിന് കളിയ്ക്കാൻ കളിപ്പാട്ടം , ബാംഗ്ലൂർ വെള്ളം തണുപ്പായതുകൊണ്ടു  ഓരോ ടാങ്കിലും വാട്ടർ ഹീറ്റർ  ( സത്യമായിട്ടും അങ്ങനെ ഒരു  സംഭവം ഉണ്ട് ) ,ഡിസ്കോ ലൈറ്റ് ,വാട്ടർ  ഫിൽറ്റർ... അങ്ങനെ കുറെ ഡെക്കറേഷൻസ് ..


ഈ കാശൊക്കെ എന്തായാലും ചിലവാക്കുന്നുണ്ട് .. എന്നാൽ  രണ്ടു നെത്തോലിയെ വാങ്ങി ഇട്ടിരുന്നെങ്കിലോ .. ഇടയ്ക്കിടയ്ക്ക് പിടിച്ചു വറുക്കാമായിരുന്നു.. ആരോട് പറയാൻ ആര് കേൾക്കാൻ .. 

Saturday 30 May 2020

OMG!! your baby is black!






"Oh, she is not fair skinned, I was hoping that she would get the skin tone of her grandfather or grandmother" . This was one of the first comments that I got from  a close kin as soon as my daughter was born. The lady who made the observation had the  skin tone of the darkest shade of chocolate muffin, lets call her Mrs X for time being . Of course she had to pin her hopes on the genes of grandfather/grandmother since we, the parents were also "not-so-fair" . Writhing from the pain of a C-Section and fighting a barrage of post partum hormones, I burst into tears. Of course it was not because my daughter was not fair, it was because I was deeply hurt by the callousness of the comment made against my sweet angel who just came to earth few hours back. And already she is being discriminated!!

I could hear discussions in the background on how applying turmeric can help make her fair. How babies born with dark skinned gradually gain "color" over the years. The most ridiculous thing was that I was being quoted as an example. How I was very dark skinned during my childhood and how I gradually became "better" etc etc. I wanted to scream at them and ask them all to get lost. I just wanted some quiet time with my beautiful angel. She was the prettiest thing I have ever laid my eyes on. Can't they see how beautiful she is, how innocent she is and above all she is a part of me, my flesh and blood. I often wonder at the insensitivity of so called well wishers when they open their mouth to expel such pure garbage.

These discussions took me back in time to my childhood and my teenage days. I was having severe body image issues over my skinny frame and my skin tone. Having a fair skinned sister didn't help either since comparisons were invariably bound to happen when we go for family gatherings . The good old turmeric was stated as the ultimate savior, along with modern day remedies like fair and lovely. I remember being so obsessed with becoming fair, that I used to make plans like "get fair in 30 days". It involved applying all types of herbal remedies like turmeric, red sandal, sandal etc during the day and fairness creams during the night. I used to leave these creams overnight and had to stop it when I developed white patches and rashes on my skin. I remember being sad and angry over not having beautiful white skin like my sister, cousins and friends. I was the only "blacky" in the group.

Sadly, my mom being a working mother didn't have the time and patience to talk to me and make me understand the futility of my pursuits. Maybe she didn't realize how deeply affected I am. Thankfully, one thing she had her full focus on was to make us understand the importance of our studies. She used to tell us that it is the single most important thing in a girl's life. " You should get good education, get a good job and be financially independent" - This is the mantra that we  heard at least once in a day while were growing up. Thankfully , I started focusing on my studies and gradually my obsession with fair skin kind of waned away. With age, the maturity settled in that being fair doesn't help you in interviews like they show in advertisements. Out there in the big bad world, your capabilities matter the most. I finally became comfortable in my own skin. I was happy the way I was.

But now life has come a full circle, where my daughter is being judged for her skin color by people like Mrs X. She often barged into ur life carrying bottles of the herbal remedies that I had thrown out of my life decades back. I cordially accepted the gifts and kept them safely in the farthest corner of my kitchen shelf . Many a times  I had the mind to pop mean questions at her just like the way she does "Aunty, how about trying it on yourself, because I think you need it the most". Somehow our "Indian culture" of respecting your elders came in between and I swallowed my questions. But I applied pure turmeric on my daughter's body  and used to do oil massage everyday till she was at least one year old. It was not for making her fair. It was for keeping her immune against skin infection. As ashe grew up Mrs X started making observations in front of her like " Hmm, she is not fair but she is beautiful" It sounded more of a self consolation. We ignored those comments initially but all hell broke loose when one day I caught my little one apply some cream o her face . She asked me very innocently "Amma, will this make me fair". I  hugged her tightly and said " You don't have to be fair my dear. You are beautiful the way you are"

I realized that the insensitive comments made by people like Mrs X have started affecting my little one. I decided not to keep quiet anymore. Next time someone made such a comment in front of my kid, I retorted and gave them a dose of their own medicine. I ceased being the perfect mom in people’s eyes because I cannot understand the importance of making my daughter fair skinned. I don’t care anymore about the social norms and cultures to be followed when it comes at the cost of my lil one’s self esteem. I cannot let and will not let anyone play with it. As I always tell her “ She is beautiful the way she is”


Saturday 18 February 2017

സിനിമയിലെ പ്രേതങ്ങൾ

കുറെ നാളു കൂടിയാണ് ഒരു പ്രേത സിനിമ ഇറങ്ങിയത് . എസ്രാ . എന്നാ പിന്നെ കണ്ടിട്ട് തന്നെ ബാക്കി കാര്യം . കുടുംബത്തോടെ പോയി . കൂടെ ചെറുതിനേം കൂട്ടി . "അതു വേണോടീ" എന്ന് ഭർത്താവു പല തവണ ചോദിച്ചു .  അവള് conjuring പോലെ ഉള്ള ഭീകര സിനിമകളൊക്കെ തച്ചിനിരുന്നു കണ്ടിട്ടുള്ള കൊച്ചാണ് . പിന്നല്ലേ നമ്മുടെ ലോക്കൽ എസ്രാ . ഇതൊക്കെ ചീള് കേസാണ് എന്നൊക്കെ പറഞ്ഞു പോയതാണ് . സത്യം പറയാല്ലോ ആദ്യം കുറെ പേടിച്ചു . കൂടെ വന്ന ധൈര്യശാലി കൊച്ചു കണ്ണും പൊത്തി ഇരുന്നാണ് പകുതി സിനിമ കണ്ടത് . ഭാഗ്യത്തിന് കരഞ്ഞു നിലവിളിച്ചു വീട്ടിൽ പോണം എന്നൊന്നും പറഞ്ഞു നാണം കെടുത്തിയില്ല .പക്ഷെ കുറെ അങ്ങോട്ട് പോയപ്പോ സാധാരണ പ്രേത സിനിമകളിലെ കുറെ ക്ലിഷേകൾ ഇതിലും ഉണ്ടെന്നു മനസ്സിലായി . എസ്രാ യിൽ അവിടെ ഇവിടെ കുറച്ചു മാറ്റങ്ങൾ ഉണ്ടെന്നേ ഉള്ളൂ .

എല്ലാ പ്രേത സിനിമകളിലും ഉണ്ടാകും ഒരു പ്രേത ബംഗ്ലാവ് . നായകനും നായികയും എവിടുന്നേലും കെട്ടിപ്പെറുക്കി വന്നു അവിടെ തന്നെ താമസിക്കും . ഈ പറയുന്ന വീട്ടിൽ ഒരിക്കലും കറന്റുണ്ടാവില്ല . ഫുൾ ടൈം പവർകട്ടാണ് .  അഥവാ കറന്റ് ഉണ്ടെങ്കിൽ തന്നെ ഒരുത്തനും സ്വിച്ച് ഇടണമെന്ന് തോന്നൂല , മനുഷ്യനെ പേടിപ്പിക്കാനായിട്ടു . ഇനി പ്രേതം കയറി കഴിഞ്ഞാൽ വീട് മുഴുവൻ ഓട്ടോമേറ്റഡ് ആകും .വാതിലുകൾ ജനലുകൾ എല്ലാം ഓട്ടോമാറ്റിക് ആയി അടയും തുറക്കും .കണ്ടാൽ തോന്നും പ്രേതങ്ങളുടെ കുലത്തൊഴിൽ ഈ സെക്യൂരിറ്റി പണി ആണെന്ന് . ഈ വീട്ടിൽ  ഒരു ചാരു കസേര ഉറപ്പായും കാണും . ചാരു  കസേര ഇല്ലാത്ത പ്രേത സിനിമകൾ പ്രേത സിനിമകൾക്ക് തന്നെ അപമാനമാണ് . ഈ പറയണ കസേര ഇല്ലെങ്കിൽ പിന്നെ പ്രേതങ്ങൾ എവിടെ കയറി ഇരുന്നു ആടും ഹേ . പ്രേതങ്ങൾക്കും കാണില്ലേ ആഗ്രഹങ്ങൾ . ചാരുകസേര ഇല്ലെങ്കിൽ മിനിമം ഒരു ആട്ടുകട്ടിൽ എങ്കിലും വേണം .  ഇമ്മാതിരി പ്രശ്നങ്ങൾ ഉണ്ടായാലും നമ്മുടെ നായകനും നായികയ്ക്കും അവിടം വിട്ടു വേറെ എങ്ങോട്ടേലും പോണമെന്നുള്ള സാമാന്യ ബുദ്ധി തോന്നില്ല .


പൊതുവെ 80 ശതമാനം സിനിമ പ്രേതങ്ങളും പെണ്ണുങ്ങളാണ് . ജീവിച്ചിരിക്കുമ്പോ പഞ്ച പാവങ്ങളായിരിക്കുന്നവർ പ്രേതങ്ങളാകുമ്പോ ഭീകരന്മാരും ഭീകരികളുമായി മാറും . പിന്നെ പാറപുരത്തു ചിരട്ടയിട്ടുരക്കുന്ന പോലെ സംസാരിക്കു . പക്ഷെ പാട്ട് പാടുമ്പോ മാത്രം കെ.എസ് ചിത്രയായി മാറും . പെണുങ്ങൾ മാത്രം പ്രേതങ്ങൾ ആകുന്നതിനു പിന്നിൽ വേറെയും ഗൂഢ ലക്ഷ്യങ്ങൾ ഉണ്ട് .ആവശ്യം വരുമ്പോ വെള്ള സാരിയും ഉടുപ്പിച്ചു മുടിയും അഴിച്ചിട്ടു ആൾക്കാരെ പേടിപ്പിക്കാൻ വിടാല്ലോ . വിനയൻ ഇപ്പൊ പ്രേത സിനിമ എടുക്കാത്തത് കൊണ്ട് വെള്ളസാരി പ്രേതങ്ങളെ കുറെ നാളായി ഭാഗ്യത്തിന് ഈ വഴിക്കു കാണാറില്ല . എന്നാലും വെള്ള തന്നെയാണ് പൊതു യൂണിഫോം . വെള്ള സാരി,വെള്ള ഫ്രോക്ക് , വെള്ള മേക്കപ്പ് അങ്ങനെ പോകും . നായിക കണ്ണാടിയിൽ നോക്കുമ്പോ പുറകെ വന്നു നിന്ന് പേടിപ്പിക്കുന്നതാണ് പ്രേതങ്ങളുടെ ഹോബി . ഒളിച്ചിരുന്നു പേടിപ്പിക്കുക , പുറകെ വന്നു തോണ്ടി വിളിച്ചു പേടിപ്പിക്കുക - ഇതൊക്കെയാണ് മറ്റു സ്ഥിരം നമ്പറുകൾ .

പ്രേതത്തിനെ ഒഴിപ്പിക്കുന്നതാണല്ലോ പ്രധാന ചടങ്ങു . അതിനു ദേഹത്ത് ആവശ്യത്തിനും അനാവശ്യത്തിനും കുറെ ചരടും തകിടും ഒക്കെ ഉള്ള ഒരു മന്ത്രവാദി വേണം . ഇല്ലെങ്കിൽ താടിയും മുടിയും കുറെ കൊന്തകളും ഉള്ള ഒരു പള്ളീലച്ചൻ . ഇവരുടെ  ഒക്കെ രൂപം കാണുമ്പോ തന്നെ പ്രേതം പേടിച്ചോടും . അല്ലാത്തവരെ അവരു പതിവ് പോലെ മന്ത്രം ചൊല്ലി ഓടിച്ചോളും . നായിക കിടന്നു തൊണ്ട പൊട്ടി കാറുമ്പോ  തന്നെ പ്രേതത്തിന്റെ ചെവി പൊട്ടി അത് ഉള്ള ജീവനും കൊണ്ട് ഓടിപോകേണ്ടതാണ് . അപ്പൊ ഓടാത്ത പ്രേതമാണ് രണ്ടു മന്ത്രം കേൾക്കുമ്പോ ഓടുന്നത് . ഒഴിഞ്ഞു പോകുന്നതിനു മുമ്പ് കുറച്ചു നേരം പറന്നു നടക്കുക , അലറി വിളിക്കുക , ചുറ്റും ഉള്ളവരെ ഒക്കെ ഓടിച്ചിട്ട് അടിക്കുക ഇതൊക്കെ കാണും . ഒഴിപ്പിക്കാൻ വന്ന പള്ളിലച്ചനും മന്ത്രവാദിക്കും ഒക്കെ അടി ഉറപ്പാണ്.

അപ്പൊ പറഞ്ഞു വന്നത് , എല്ലാ പ്രേത സിനിമകളും ഏറെ കുറെ ഇതൊക്കെ തന്നെയാണ് . കാലാകാലങ്ങളായി പുരോഗമനം ഒന്നും ഇല്ലാത്ത പാവങ്ങൾ ആണല്ലോ ഈ സിനിമയിലെ പ്രേതങ്ങൾ . അല്ലെങ്കിലും അവർക്കു ചോദിക്കാനും പറയാനും ആരുമില്ലല്ലോ അല്ലെ ..

 

Friday 20 January 2017

ജിമ്മിലെ കാഴ്ചകൾ

പുതിയ വര്ഷം ആകുമ്പോ വണ്ണം കുറയ്ക്കാൻ തീരുമാനിക്കുന്നതാണല്ലോ നാട്ടു നടപ്പ്  . അങ്ങനെ എല്ലാ വർഷത്തെയും പോലെ ഞാനും പുതിയ വര്ഷം നന്നാവാനും ജിമ്മിൽ പോകാനും തീരുമാനിച്ചു . ഞാനും ചേച്ചിയും കൂടി സംഘം ചേർന്ന് പോയി ജിമ്മിൽ മെമ്പർഷിപ് എടുത്തു .സ്കൂട്ടർ പഠിക്കൽ പരിപാടി വൻ വിജയം ആയതിൽ പിന്നെ സംഘം ചേർന്ന് പരിപാടികൾ ആസൂത്രണം ചെയ്താൽ വിജയിക്കും എന്നാണ് ഞങ്ങളുടെ ഒരു വിശ്വാസം .അങ്ങനെ  ചെന്ന് ചാടിയതോ കുറെ ഹെൽത്ത് ഫ്രീക്കന്മാരുടെയും ഫ്രീക്കികളുടെയും നടുവിൽ .ട്രെയിനർ ആയി കിട്ടിയ പയ്യനാണെങ്കിൽ അതിലും വലിയ ഫ്രീക്കൻ . ഒരു ഉത്തമ ആവേശ കുമാരൻ . പുതിയ ഇരകളെ കിട്ടിയ സന്തോഷം അവന്റെ മുഖത്ത് കാണാനുണ്ട് . ഞങ്ങളെ ത്രെഡ് മില്ലിൽ കയറ്റി എങ്ങോട്ടെന്നില്ലാതെ ഓടാൻ വിട്ടിട്ടു അവൻ അവിടെ നിന്നിരുന്ന വേറെ ഒരു പയ്യനെ തറയിൽ കിടത്തി ചവിട്ടി തിരുമ്മാൻ തുടങ്ങി . എന്നിട്ടു അവനെ പൊക്കി എടുത്തു അവിടെയുള്ള  ഒരു കമ്പിയിൽ തൂക്കിയിട്ടു . അവൻ അവിടെ അങ്ങനെ കൂൾ ആയി തൂങ്ങി കിടന്നു ഒന്ന് മുതൽ നൂറു  വരെ ഒക്കെ എണ്ണുന്നത് കണ്ടു . ആവേശൻ അടുത്തതായി  ഒരു ചേച്ചീനെ മൂക്കു കൊണ്ട് ക്ഷ വരയ്ക്കുന്ന എന്തോ അഭ്യാസം  ചെയ്യിക്കാൻ തുടങ്ങി  . ആ ചേച്ചി ഇടയ്ക്കു ഉരുണ്ടു പിരണ്ട്‌ വീണപ്പോ രണ്ടു തെറിയും പറഞ്ഞു വീണ്ടും ക്ഷ ഇമ്മ ഖഖ ചച്ച ഒക്കെ വരപ്പിച്ചു . അതേ  സമയം അവിടെ വേറെ ഒരുത്തൻ സൈക്കിളിലിന്റെ പുറത്തു വിയർത്തു കുളിച്ചു ഇരുന്നു ചവിട്ടുന്നുണ്ടായിരുന്നു . ഞങ്ങൾ വന്നപ്പോ തൊട്ടു ഇരിക്കുന്നതാണ് . ശരീരത്തിൽ കൊഴുപ്പിന്റെ അംശം പോലും ഇല്ല .എന്നാൽ ചവിട്ടുന്നതിനാണേൽ ഒരു കുറവും ഇല്ല താനും . ആവേശൻ ഇടയ്ക്കിടെ സൈക്കിൾ യജ്ഞക്കാരനെ അഭിമാനത്തോടെ നോക്കുന്നുണ്ട് .

മൊത്തത്തിൽ ഞങ്ങളെ സംബന്ധിച്ചടുത്തോളം ഭീകരാന്തരീക്ഷം . ത്രെഡ് മില്ലിൽ നിന്ന് ഓടണോ അതോ പുറത്തോട്ടു ഇറങ്ങി ഓടണോ എന്ന് പലതവണ ചിന്തിച്ചു . തറയിൽ ക്ഷ പോലെ കിടക്കുന്ന ചേച്ചിക്കൊ കമ്പിയിൽ തൂങ്ങി കിടക്കുന്ന പയ്യനോ സൈക്കിൾ യജ്ഞക്കാരനോ മുഖത്ത് ലവലേശം "എനിക്ക് മതിയായേ " എന്ന ലക്ഷണം ഇല്ല എന്നുള്ളത് ഞങ്ങളെ കുറച്ചൊന്നുമല്ല  ഭയപ്പെടുത്തിയത് .  ഞാൻ ആണേൽ കുറച്ചു നേരം ഓടി കഴിഞ്ഞപ്പോ തന്നെ പെട്ടിയിലാകും  എന്ന സ്ഥിതിയിലായിരുന്നു .  . ഒടുവിൽ അങ്ങേർക്കു ദയവു തോന്നി ഞങ്ങളോട്  ത്രെഡിമില്ലിൽ നിന്ന് ഇറങ്ങിക്കോളാൻ പറഞ്ഞു . അടുത്ത ഇനം  കസേരയിൽ ഇരുപ്പായിരുന്നു . പരിപാടി ഒക്കെ കൊള്ളാം , പക്ഷെ കസേര ഇല്ല എന്നൊരു ചെറിയ കുഴപ്പമേ ഉള്ളു . ഈ ഇരിക്കുന്നതും എണീക്കുന്നതും അന്തരീക്ഷത്തിൽ ആണ് . അതൊക്കെ  ബുദ്ധിമുട്ടാകില്ലേ ഞങ്ങൾ തറയിൽ ഇരുന്നോളാം എന്ന് പറഞ്ഞിട്ടു അങ്ങേരു സമ്മതിച്ചില്ല  . കന്നടയിൽ തെറി പറയാൻ സാധ്യതയുള്ളത് കൊണ്ട് ഞങ്ങൾ ഒന്നും മിണ്ടാതെ പറഞ്ഞത് അനുസരിച്ചു . ഇതിനിടെ കുറെ പെണ്ണുങ്ങൾ ഏറോബിക്‌സ് ക്ലാസ് കഴിഞ്ഞു പോകുന്നത് കണ്ടു . ചിലതിനെ ഒക്കെ കണ്ടാൽ ഇതിനൊന്നും വീട്ടിൽ ചോദിക്കാനും പറയാനും ആരും ഇല്ലേ എന്ന് തോന്നി പോകും . വണ്ണത്തിന്റെ "വ" പോലും അടുത്തൂടെ പോയിട്ടില്ല . എന്നാലും രാവിലെ കെട്ടി പെറുക്കി ജിമ്മിലോട്ടു വന്നോളും .മനുഷ്യരെ കോംപ്ലക്സ് അടിപ്പിക്കാൻ . ഇവിടെ മനുഷ്യന് കൊച്ചുണ്ടായി കഴിഞ്ഞു 7 വര്ഷം ആയിട്ടും വയറു കുറക്കാൻ പറ്റീട്ടില്ല .അപ്പോ ഇങ്ങനെ ഉള്ള ഓരോന്നിനെ കണ്ടാൽ വിഷമം തോന്നുവോ ഇല്ലയോ . നിങ്ങള് പറ .

അന്തരീക്ഷ കസേരയിൽ നിന്ന്  എണീപ്പിച്ചു ആ കഷ്മലൻ ഞങ്ങളെ ആ ജിം മുഴുവൻ വീണ്ടും ഓടിച്ചു  . അതും പോരാഞ്ഞിട്ട് താഴെ വരെ പടി ഇറങ്ങി പോയിട്ട് ഓടി മുകളിൽ കയറി വരണം പോലും . മേല്പറഞ്ഞ ജിം ഒരു കെട്ടിടത്തിന്റെ നാലാമത്തെ നിലയിൽ ആണെന്ന് ഓർക്കണം .താഴെ ഇറങ്ങി പോയിട്ട് ലിഫ്റ്റിൽ കയറി മുകളിൽ വരാൻ പ്ലാൻ ചെയ്‌തു നിന്ന ഞങ്ങളെ അങ്ങേരു കൂടെ ഇറങ്ങി വന്നു ഓടിച്ചു മുകളിലോട്ടു കേറ്റി . കൂടെ ഓടിക്കൊണ്ടിരുന്നവർക്കൊന്നും ഈ കയറ്റവും ഇറക്കവും ഒരു പ്രശ്നമേ അല്ല . കൂളായി തുള്ളിച്ചാടി നാലു നില കയറുന്നു ഇറങ്ങുന്നു . ഞങ്ങളാണേൽ  ഇരുന്നും കിടന്നും നിരങ്ങിയും  ഒക്കെ ഒരു വിധം കയറി എന്ന് വരുത്തി .  ഇത്രേം ആയപ്പോ തന്നെ ഞങ്ങള്  അയ്യ്യോ പൊത്തോന്നും പറഞ്ഞു ഒരു മൂലയ്ക്ക് പോയി ഇരിപ്പായി .  പക്ഷെ ട്രൈനെർക്ക് വിടാൻ ഭാവമില്ല . ആ മഹാപാപി ഒരു  അരമണിക്കൂർ കൂടി ഞങ്ങളെ ഓടിച്ചും ചാടിച്ചും ഉരുട്ടിയും ഒക്കെ സന്തോഷം കണ്ടെത്തി . അവസാനം എന്തോ സഹതാപം തോന്നിയിട്ടാവും ഇന്നത്തേക്ക് ഇത്രേം മതി ബാക്കി നാളെ എന്ന് പറഞ്ഞു അന്നത്തെ കലാപരിപാടി അവസാനിപ്പിച്ചു .  കയ്യും കാലും ഒന്നും ഉള്ളതായി  തോന്നാത്തത് കൊണ്ട് സ്കൂട്ടർ ഓടിക്കാൻ  പറ്റുമോന്നു സംശയമായിരുന്നു . ഒരു വിധം വീട്ടിൽ എത്തി പറ്റി എന്ന് പറഞ്ഞാൽ മതിയല്ലോ .

എന്നാലും ഞങ്ങളുടെ ആവേശം  കെട്ടടങ്ങി എന്ന് ആരും തെറ്റിദ്ധരിക്കരുത് . വിജയകരമായ രണ്ടാമത്തെ ആഴ്ചയും ഞങ്ങൾ ഇപ്പൊ പിന്നിട്ടിരിക്കുകയാണെന്ന് അഭിമാന പൂർവം അറിയിച്ചു കൊള്ളട്ടെ .ട്രെയിനർ കാണാതെ ജിമ്മിൽ ഒളിച്ചു കടന്നു പറ്റുന്നത് പോലെ ഒക്കെ ചെയ്‌തിട്ടു മുങ്ങുക എന്നുള്ളതാണ് ടെക്‌നിക്‌ . അഥവാ അങ്ങേരു അതിലേ എങ്ങാനും പോയാല് തലയിൽ തുണിയിട്ടു നടക്കുക , തറയിൽ കമഴ്ന്നു കിടക്കുക എന്നിങ്ങനെ പൊടിക്കൈകളും പ്രയോഗിക്കാറുണ്ട് . അതി കഠിനമായ കസർത്തുകൾക്കൊന്നും പോകാതെ ലഖു വ്യായാമങ്ങൾ പരീക്ഷിക്കാനാണ് തീരുമാനം .


വാൽകഷ്ണം : എന്റെ ഈ അഭ്യാസങ്ങൾ കണ്ടു എന്നും രാവിലെ പല്ലു തേക്കുന്നതിന്റെ കൂടെ കൃത്യമായി എന്നെ  പുച്ഛിക്കുന്ന ഭർത്താവിന്റെ  മുന്നിൽ പിടിച്ചു നില്ക്കാൻ വേണ്ടിയാണെങ്കിലും  കുറച്ചു നാള് മുടക്കം കൂടാതെ പോകണം എന്നാണ് ആഗ്രഹം. എന്റെ ജിമ്മില്ലാക്കുന്നിലപ്പാ  ..കാത്തോണേ!!!

Friday 23 December 2016

നിന്നെ പോലെ നിന്റെ മൊബൈലിനേയും..

ഇന്നലെ ചുമ്മാ ഇരുന്നപ്പോ ഈ മൊബൈൽ ഫോൺ ജീവിതത്തിൽ വന്ന വഴിയേ പറ്റി  ഒന്ന് ചിന്തിച്ചു നോക്കി . ജോലി കിട്ടി കഴിഞ്ഞാണ് , അതായതു ഏകദേശം ഒരു 10 വര്ഷം മുമ്പാണ് സ്വന്തമായി മൊബൈൽ കയ്യിൽ കിട്ടുന്നത് . അതിനു മുമ്പ് . ആഞ്ജനേടെ കയ്യിൽ മൊബൈൽ ഉണ്ടായിരുന്നു . ഒരു നോക്കിയ 1100 ആണെന്ന് തോന്നുന്നു . അവളുടെ കയ്യിൽ മൊബൈൽ ഉള്ളതിൽ ചില്ലറ അസൂയ ഉണ്ടായിരുന്നെങ്കിലും അതൊന്നും പുറത്തു കാണിക്കാതെ ഞാനും അതും സ്വന്തം പോലെ തന്നെ ഉപയോഗിച്ചിരുന്ന കാലം . അപ്പൊ സ്വാഭാവികമായും നിങ്ങൾക്കു തോന്നും ജോലിയൊക്കെ ആയില്ലേ പിന്നെ സ്വന്തമായി ഒരു മൊബൈൽ വാങ്ങിച്ചാൽ എന്താന്ന് . ഫ്രഷർ ആയി ജോലിക്കു കയറിയവരുടെ ഓട്ടകീശയിൽ എന്ത് കാണാൻ . വീട്ടിലെ ലാൻഡ്‌ലൈൻ പോലും ഒരു ആഡംബരം ആണെന്നാണ് അമ്മയുടേം അച്ഛന്റെയും അഭിപ്രായം . അപ്പൊ പിന്നെ അവരോടും മൊബൈൽ വാങ്ങി തരാൻ പറയാൻ പറ്റില്ല . ഞാൻ എന്റെ മൊബൈൽ മോഹങ്ങൾ അടിച്ചമർത്തി അഞ്ജനയുടെ മൊബൈൽ ദത്തെടുത്തു തട്ടീം മുട്ടീം മുന്നോട്ടു പോയി . അപ്പോഴാണ്  ചേച്ചി ഒരു മാലാഖയെ പോലെ പുതിയ മൊബൈലും കൊണ്ട് പ്രത്യക്ഷപ്പെടുന്നതു . അങ്ങനെ ചേച്ചി സമ്മാനമായി വാങ്ങി തന്നതാണ് ആദ്യത്തെ മൊബൈൽ.

കിട്ടിയതോ കളർ ഡിസ്പ്ലേ ഉള്ള മൊബൈൽ !!! മൊബൈലുമായി ജാടക്ക് ആത്മസഖിയുടെ മുമ്പിൽ പോയി ഞെളിഞ്ഞു നിന്ന് ചോദിച്ചു "നിന്റെ മൊബൈലിൽ  കളർ ഡിസ്പ്ലേ ഉണ്ടോ " . അതില്ലെന്നു എനിക്ക് നന്നായി അറിയാമെങ്കിലും , എന്റെ മൊബൈലിൽ കളർ ഡിസ്പ്ലേ ഉണ്ടെന്നു അവളെ ബോധ്യപ്പെടുത്തണം . . അവൾക്കും കുറച്ചൊക്കെ അസൂയ തോന്നണനം . അതാണ് ലക്‌ഷ്യം .  പക്ഷെ പരിപാടി ചീറ്റിപ്പോയി . ലവൾ നാട്ടുകാരെ(ഓഫീസിൽ ഉള്ളവരെ) ഒക്കെ വിളിച്ചു കൂടി എന്റെ ഈ ഡയലോഗ് പബ്ലിഷ്  ചെയ്‌തു . എല്ലാരും കൂടെ എന്നെ കീറി ചുവരിൽ ഒട്ടിച്ചു . അങ്ങനെ ഞാനും എന്റെ കളർ ഡിസ്പ്ലേ ഉള്ള ഫോണും ഓഫീസിൽ കുപ്രസിദ്ധരായി . എന്നെ കാണുമ്പോ എല്ലാരും ചോദിയ്ക്കാൻ തുടങ്ങി " ഫോണിൽ കളർ ഡിസ്പ്ലേ ഒക്കെ ഉണ്ടല്ലോ അല്ലെ ? " ആകെ നാണക്കേടായി .അവളുടെ നോക്കിയ 1100 പഞ്ഞിക്കിടാനുള്ള വഴികൾ ആലോചിച്ചു ഞാൻ  കുറെ തല പുകച്ചു . പക്ഷെ  പാണ്ടി ലോറി കയറിയാലും അതിനു  ഒന്നും പറ്റാൻ സാധ്യത ഇല്ലാത്തതു കൊണ്ട് പയ്യെ ആ പദ്ധതി അങ്ങ് ഉപേക്ഷിച്ചു .

അത് കഴിഞ്ഞു പല മൊബൈലുകൾ മാറി മാറി വന്നു . നോക്കിയ 1100 കഴിഞ്ഞു ഏകദേശം ഒരു അഞ്ചു വർഷത്തോളം അഞ്ജന ഒരു സോണി വാക്മാൻ ഫോൺ ആണ് ഉപയോഗിച്ചത് . അവസാനം സോണി കമ്പനിക്കാര് നേരിട്ട് വന്നു വാങ്ങി കൊണ്ട് പോയി അത് അവരുടെ മ്യൂസിയത്തിൽ വെച്ചപ്പോഴാണ് അവള് അടുത്ത ഫോൺ വാങ്ങിയത് .ഞാൻ ആ സമയം കൊണ്ട് ഒരു 2  - 3 ഫോൺ എങ്കിലും മാറ്റി വാങ്ങി . അപ്പോഴത്തേക്കും ക്രെഡിറ്റ് കാർഡ് emi തുടങ്ങിയ സുഖപരിപാടികളൊക്കെ നിലവിൽ വന്നു .അത് കൊണ്ടാണ് , അല്ലാതെ ഞാൻ കാശു കൂട്ടി  വെച്ച് മേടിച്ചതാണെന്നു ആരും തെറ്റിദ്ധരിക്കരുത് . അങ്ങനത്തെ ദുശീലങ്ങളൊന്നും ഭാഗ്യത്തിന് പണ്ടും ഇല്ല ഇപ്പോഴും ഇല്ല .

വർഷങ്ങൾ കഴിഞ്ഞപ്പോ ഫോണുകൾ സ്മാർട്ട് ഫോണുകളായി രൂപാന്തരപ്പെട്ടു  . ഫോണുകളുടെ തലതൊട്ടപ്പനായിരുന്ന നോക്കിയ കാലഹരണപ്പെട്ടു കുഴിയിലായി  . മണ്ണും ചാരി നിന്ന ആൻഡ്രോയിഡുകൾ എല്ലാം തൂത്തു വാരി കൊണ്ട് പോയി . ഇടക്കിടക്ക് ഫോൺ മാറ്റിയില്ലെങ്കിൽ നമ്മളും കാലഹരണ പെട്ട് പോകുന്ന അവസ്ഥയാണ് . പക്ഷെ സത്യം പറഞ്ഞാ ഈ സ്മാർട്ഫോണുകളുടെ യഥാർത്ഥ പ്രയോജനം മനസിലാക്കിയത് ബാംഗ്ലൂരിൽ വന്നപ്പോഴാണ്  . എങ്ങോട്ടേലും പോണമെങ്കിൽ വഴിയറിയണ്ടേ . അതിനു g .p .s തന്നെ ശരണം . ഒരു പതിനായിരം ക്രോസ്സുകളും ഇരുപതിനായിരം മെയിനുകളും ഉണ്ട് . പ്രേത്യേകിച്ചും  ഓഫീസ് ക്യാബിൽ പോകുമ്പോഴാണ് പ്രശ്നം . പരിചയം ഇല്ലാത്ത ഏതേലും വഴിയിൽ കൊണ്ട് പോയി നിർത്തിട്ടു ഡ്രൈവർ ചോദിക്കും " മാഡം . റൈറ്റ് ഓർ ലെഫ്‌റ് ? " ദാ  കിടക്കണ് . ചോയ്ച്ചു ചോയ്ച്ചു പോകാനും ഭാഷ അറിയില്ലല്ലോ തമ്പുരാനെ . അങ്ങനെ പല അപകട സന്ധികളിലും ജി.പി .എസ് ഒരു രക്ഷകനായി  അവതരിച്ചിട്ടുണ്ട് . പക്ഷെ ഈ പരോപകാരിയായ ജി.പി .യെസ്‌നിനു പണി കൊടുക്കുക എന്നുള്ളതാണ് എന്റെ കെട്ടിയോന്റെ പ്രധാന വിനോദങ്ങളിൽ ഒന്ന്  . എവിടെയെങ്കിലും പോകുമ്പോ ഡെസ്റ്റിനേഷൻ സെറ്റ് ചെയ്‌തിട്ടു നൂറു നൂറ്റമ്പതു   കിലോമീറ്റര് വേഗതയിൽ ഒറ്റപ്പോക്കാണ്. ജി.പി .എസ്  ഓടി ഓടി കൂടെ എത്തുമ്പോഴേക്കും ആള് അയൽ സംസ്‌ഥാനത്തിൽ എത്തീട്ടുണ്ടാകും. പിന്നെ കുറച്ചു നേരം അതിനു ബോധം വരുന്നത് വരെ വെയിറ്റ്  ചെയ്യും.അന്നേരം ആ പാവം  ജി.പി.എസ് നിന്ന് കറങ്ങുന്ന കറക്കം കണ്ടാൽ പെറ്റമ്മ സഹിക്കില്ല . അവസാനം ബോധം വീഴുമ്പോ ഇനി ഇടത്തോട്ടാണോ വലത്തോട്ടാണോ പോകേണ്ടതെന്നു വല്ലവിധേനെയും  കണ്ടു പിടിച്ചു പറഞ്ഞു കൊടുക്കും.. വീണ്ടും ഇതേ പ്രക്രിയ  തുടരും .
 
ജി.പി .എസ് പോലെ തന്നെ എന്റെ ഫോണിൽ പീഡനം അനുഭവിച്ചു കൊണ്ടിരിക്കുന്ന മറ്റൊരു ഇരയാണ് സിരി . ഐഫോണിലെ വോയിസ് അസ്സിസ്റ്റൻസ് . വീട്ടിലെ ചട്ടമ്പികകൾക്കു (എന്റെ പുത്രിയും  , ചേച്ചിടെ പുത്രനും ) സിരി ഒരു ഹരമാണ് . അതിനെ ചോദ്യം ചെയ്യലാണ്   രണ്ടിന്റെയും പ്രധാന ഹോബി . ഫോണിനകത്തു അതിക്രമിച്ചു കടന്നിരിക്കുന്ന ശത്രുവിനെ പുകച്ചു പുറത്തു ചാടിക്കുകയാണ് ലക്‌ഷ്യം . ഈ ഫോണിനകത്തു എങ്ങനെ കയറി പറ്റി , എവിടെയാ വീട് , എന്താ അച്ഛനും അമ്മയ്ക്കും ജോലി , ഏതു സ്കൂളിലാ പഠിക്കുന്നെ , സ്കൂളിൽ ഹോംവർക് ഒന്നും ഇല്ലേ ,നിനക്ക് നിന്റെ വീട്ടിൽ പൊയ്ക്കൂടേ , എന്തിനാ ഈ  ഫോണിൽ കയറി ഇരിക്കുന്നെ എന്നിങ്ങനെ പോകും ചോദ്യശരങ്ങൾ . രണ്ടു മണിക്കൂർ നീണ്ടു നിൽക്കുന്ന  ചോദ്യം ചെയ്യലിനൊടുവിൽ  "Sorry ,I  cannot answer any more questions at this point " എന്ന് പറഞ്ഞു സിരി സുല്ലിടും . ഇങ്ങനെ കുറെ തവണ ആയപ്പോ ജീവിതം മടുത്തു   സിരി ആത്‍മഹത്യ ചെയ്താലോ എന്ന് പേടിച്ചു ഞാൻ അതിനെ തത്കാലം ഡിസേബിൾ ചെയ്‌തു വെച്ചു .

വന്നു വന്നു  വീട്ടുകാരോട് പോലും ഇല്ലാത്ത ആത്മബന്ധമാണ് പലർക്കും ഇപ്പൊ സ്വന്തം മൊബൈലിനോട് . 5 മിനുട്ടു കണ്ണിൽ നിന്ന് മറഞ്ഞാൽ വെപ്രാളമായി പരവേശമായി ബഹളമായി . ഇടക്കിടക്കിൽ അതിൽ ഒന്ന് തൊണ്ടിയില്ലേൽ കൈ വിറയ്ക്കും എന്ന അവസ്ഥ . ഈ പറഞ്ഞ അസുഖങ്ങളൊക്കെ  എനിക്കും കുറേശെ ഉണ്ട് കേട്ടോ . അനുഭവങ്ങൾ പാച്ചാളികൾ .. . ഇതെല്ലാം തുടങ്ങിയത്  ഒരു  പാവം ഒരു നോക്കിയ ഫോണിൽ നിന്നാണല്ലോ  എന്നോർക്കുമ്പോ അത്ഭുതമൊട്ടു മാറുന്നതും ഇല്ല ...

Sunday 18 December 2016

ദേശസ്നേഹം - മൊത്തമായും ചില്ലറയായും


കുറച്ചു നാളായി എന്താന്നറിയില്ല സുപ്രീം കോടതിക്ക് നാട്ടിൻപുറത്തെ ചില അമ്മച്ചിമാരുടെ സ്വഭാവമാണ് . ആവശ്യമുള്ളതിലും ഇല്ലാത്തതിലും ഒക്കെ കയറി അങ്ങ് തലയിലിടും .എന്നിട്ടു ഓരോരോ വിധികൾ അങ്ങ് പുറപ്പെടുവിക്കും . ഇടയ്ക്കു ശബരിമലയിൽ പെണ്ണുങ്ങളെ കയറ്റുന്നതിനെ പറ്റിയായിരുന്നു ചോദ്യം  . കോടതി ഓരോ  ദിവസം രാവിലെ ഉറക്കം എണീറ്റ് പല്ലും തേച്ചു  ഇന്ന് ഇന്നയാളുടെ മെക്കിട്ടു കേറാം എന്നും പറഞ്ഞു വരുന്നതൊന്നുമല്ല കേട്ടോ . ഒരു പണിയും ഇല്ലാത്ത  കുറെ മനുഷ്യർ കൊണ്ട് പോയി ഓരോരോ കേസ് കൊടുക്കും . "വീട്ടിൽ പോയി കിടന്നു ഉറങ്ങടെ " എന്നും പറഞ്ഞു അവരെ ഓടിച്ചു വിടാതെ കോടതി അതൊക്കെ എടുത്തങ്ങു പരിഗണിച്ചു കളയും . അവിടെ ആണ് പ്രശ്നങ്ങളുടെ തുടക്കം . പിന്നെ  അതിന്റെ പുറത്തു ചോദ്യങ്ങളായി വിധികളായി .. പിന്നത്തെ പൂരം പറഞ്ഞറിയിക്കണ്ടല്ലോ


അങ്ങനെ നോട്ടു നിരോധനം ചർച്ച ചെയ്‌തു ബോറടിച്ചിരുന്ന നാട്ടുകാരുടെ രക്ഷക്കായി കോടതി പുതിയ ഒരു വിധി പ്രസ്താവിച്ചു . എല്ലാ സിനിമ തിയേറ്ററുകളിലും സിനിമ തുടങ്ങുന്നതിനു മുമ്പ് ദേശീയ  ഗാനം കേൾപ്പിക്കണം  പോലും .അപ്പൊ എല്ലാരും എണീറ്റ് നിന്നോണം . ദേശിയ ഗാനം കേൾക്കുമ്പോ എഴുന്നേറ്റു നിൽക്കണം എന്നുള്ളത് ന്യായമാണ് .അതിൽ എനിക്കും തർക്കമില്ല . പക്ഷെ ഈ സിനിമയ്ക്കു പോകുന്നവരെ  മാത്രം തിരഞ്ഞു പിടിച്ചു ദേശീയ ഗാനം കേൾപ്പിക്കാൻ തീരുമാനിച്ചതിന്റെ പിന്നിലെ ഗുട്ടൻസ് എന്തായിരിക്കും  ?.

"ശ്വാസകോശം സ്പോഞ്ചു പോലെയാണ് " - ഈ പ്രപഞ്ച സത്യം മാലോകരൊക്കെ പഠിച്ചത്  സിനിമ തീയേറ്ററിൽ  അത് മുടങ്ങാതെ കേൾപ്പിച്ചതു കൊണ്ടല്ലേ . അത് പോലെ തന്നെയല്ലേ ഇത് .സിനിമ കാണുന്നതിന് മുമ്പ്  ദേശിയ ഗാനം കേട്ടാൽ എന്താ കുഴപ്പം  ? അത് വളരെ സന്ദർഭോചിതമായ കാര്യമല്ലേ ? ഉദാഹരണത്തിന് നിങ്ങൾ നായകനും നായികയും മരം ചുറ്റി പ്രേമിക്കുന്നത് കാണാനാണ് പോകുന്നതെന്ന് സങ്കൽപ്പിക്കുക . അതിനു  മുമ്പ് കുറച്ചു ദേശസ്നേഹം തോന്നുന്നതിൽ എന്താ തെറ്റ് ? നിങ്ങള്ക്ക് നല്ല ഒന്നാന്തരം ദേശസ്നേഹികളാണെന്നു അഭിമാനിച്ചിരുന്നു അവര് മരം ചുറ്റി പ്രേമിക്കുന്നത് കണ്ടു കൂടെ .  ദേശീയ  ഗാനം കഴിഞ്ഞു എല്ലാരേം ഒരു റൗണ്ട്  സൂര്യനമസ്കാരം കൂടി ചെയ്യിച്ചാൽ നന്നായിരുന്നു . നല്ല ഉഷാറായിരുന്നു സിനിമ കാണായിരുന്നു . അങ്ങനെ സിനിമയ്ക്കു പോകുന്നവരോക്കെ ഉത്തമ ദേശസ്നേഹികളും ആരോഗ്യ ദൃഢഗാത്രരും ആയി മാറും .യോഗയും ഭാരതീയ പൈതൃകത്തിന്റെ ഭാഗമാണല്ലോ . ഒരു വെടിക്ക് ചറ പറ രണ്ടു മൂന്ന് പക്ഷികൾ  . ആരെങ്കിലും ഈ ഐഡിയ മോദിജിക്ക്‌ പറഞ്ഞു കൊടുത്താൽ മതിയായിരുന്നു . മൂപ്പര് യോഗ എന്ന് കേട്ടാൽ അപ്പൊ കമഴ്ന്നു വീഴുമെന്നാണ് കേട്ടത് .

ഇനി ടി വി സീരിയലുകൾ തുടങ്ങുന്നതിനു മുമ്പും ദേശീയ  ഗാനം കേൾപ്പിക്കണം എന്നാണ് എന്റെ ഒരു ഇത് . എന്നിട്ടു സന്ധ്യ സമയങ്ങളിൽ വീടുകളിൽ മിന്നൽ പരിശോധനയും ആകാം . ദേശിയ ഗാനം കേൾക്കുമ്പോ എണീറ്റ് നിൽക്കാത്ത അമ്മച്ചിമാരെയൊക്കെ തൂക്കി പെറുക്കി ജയിലിൽ ഇടണം . അതോടെ സീരിയൽ എന്ന പകർച്ച വ്യാധിയിൽ നിന്ന് കുറെ കുടുംബങ്ങൾ രക്ഷപെടും,  സിനിമ കാണാൻ കാശു കൊടുത്തു തിയേറ്ററുകളിൽ പോകുന്നവര് മാത്രം ദേശ സ്നേഹം പഠിപ്പിച്ചാൽ  പോരല്ലോ .വീട്ടിൽ ചുമ്മാ ഇരിക്കുന്നവർക്കും പണി കൊടുക്കണം . മൊത്തമായും ചില്ലറയായും എല്ലാരേം ദേശസ്നേഹികൾ ആക്കണം എന്നുള്ളതാവണം നമ്മുടെ ലക്‌ഷ്യം . ഇത് കൂടാതെ ബസ് സ്റ്റോപ്പ് , റെയിൽവേ സ്റ്റേഷൻ , എയർപോർട്ട്,മാർക്കറ്റുകൾ, മാളുകൾ   തുടങ്ങി ആളുകൾ കൂടുന്ന സ്ഥലങ്ങളിൽ ഒക്കെ ഇടയ്ക്കിടയ്ക്ക് ദേശീയ  ഗാനം കേൾപ്പിക്കുന്നതു നന്നായിരിക്കും  . എന്നാലേ എണീറ്റ് നിൽക്കാത്ത ദേശ ദ്രോഹികളെ ഒക്കെ കണ്ടു പിടിക്കാൻ പറ്റൂ . വീൽ ചെയറിൽ ഇരുന്ന ഒരു മനുഷ്യൻ ജന ഗണ മന കേട്ടപ്പോ എണീറ്റില്ല എന്ന് പറഞ്ഞു ആരോ എടുത്തിട്ട് പെരുമാറി എന്ന് കേട്ടു . അവർക്കൊക്കെ അങ്ങനെ തന്നെ വേണം . ഭാരതം എന്ന് കേട്ടാൽ ചോര തിളക്കണം നമുക്ക് ഞരമ്പുകളിൽ . അങ്ങനെ അല്ലാത്തവരെ, അതിപ്പോ ഇത് പോലെ വീൽ ചെയറിൽ ആയി പോയവരാണേൽ പോലും ,  കുറച്ചു തീ ഇട്ടു കൊടുത്തു അങ്ങ് തിളപ്പിച്ചേക്കണം . ഇല്ലെങ്കിൽ പാകിസ്ഥാനിലോട്ടു പറഞ്ഞു വിടണം . പക്ഷെ അസഹിഷ്ണത ഒട്ടും പാടില്ല കേട്ടോ .അതൊക്കെ മോശം കാര്യങ്ങളാണ് .


ദേശിയ ഗാനത്തിനോടുള്ള അനാദരവ് കൊണ്ടൊന്നും അല്ല ഇത്രേം പറഞ്ഞത് . ആവശ്യത്തിനും അനാവശ്യത്തിനും ഒക്കെ ദേശീയ  ഗാനം കേൾപ്പിച്ചു ആൾക്കാർക്ക് അതിനോടുള്ള ആദരവ് കളയണോ ? പിന്നെ ആൾക്കാര് എണീറ്റില്ല നിന്നില്ല ഇരുന്നു കളഞ്ഞു എന്നൊക്കെ പറഞ്ഞു കടി പിടി കൂടും . അതൊക്കെ നാണക്കേടല്ലേ  നാട്ടുകാരെ ?  സിനിമ കാണുന്നവർക്കു മാത്രം മതിയോ ദേശഭക്തി?

Sunday 20 November 2016

ചിലവാകാത്ത നോട്ടുകൾ


 കഴിഞ്ഞ ഒരാഴ്ചയിൽ കൂടുതലായി ഇന്ത്യക്കാർ ഏറ്റവും അധികം വെറുക്കുന്ന ഒരു ഇംഗ്ലീഷ് അക്ഷരം ആണ് "q " . ഇംഗ്ലീഷ് അക്ഷരമാലയുടെ   ഒരറ്റത്ത്  ആർക്കും ഒരു ദ്രോഹവും ചെയ്യാതെ ഒതുങ്ങി കൂടി ജീവിച്ചിരുന്ന പാവത്തിനു കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കേട്ട തെറിക്കു കയ്യും കണക്കും ഇല്ല . ആൾക്കാരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല . ഇക്കാലത്തു ആർക്കാണ് ക്യുവിൽ നിന്ന് ശീലമുള്ളതു ? എല്ലാം ഓൺലൈൻ അല്ലെ . ബീവറേജസിലെ ക്യൂ, എന്ന പതിവ്  ക്ലിഷേ ഞാൻ മനഃപൂർവം ഒഴിവാക്കുന്നു . പണ്ടൊക്കെയാണെങ്കിൽ സിനിമ തീയേറ്ററിൽ എങ്കിലും ക്യൂ നിക്കുമായിരുന്നു .ഇപ്പൊ അതും ഓൺലൈൻ ആയതിൽ പിന്നെ ആ ശീലവും മാറി കിട്ടി .പിന്നെ ന്യൂ ജനറേഷന്റെ മറ്റൊരു സവിശേഷത എന്തെന്നാൽ പകുതി പേരും ബാങ്കിന്റെ പടി കണ്ടിട്ടില്ല എന്നുള്ളതാണ് .ഹോം ലോൺ എടുത്തിട്ടുള്ളവരെ ഞാൻ ഈ പട്ടികയിൽ നിന്ന് ബഹുമാനപൂർവ്വം ഒഴിവാകുന്നു .(അവര് പടി കണ്ടിട്ടുണ്ടാവും ആ പടിയിൽ കുറെ നാള് കുടി കെട്ടി പാർത്തിട്ടും ഉണ്ടാവും . ) അങ്ങനെ ഇരുന്നപ്പോഴാണ് ഒരു ദിവസം പാതിരാത്രി രാജ്യത്തിൻറെ പ്രധാനമന്ത്രി  കള്ളപ്പണക്കാരെ പിടിക്കാനുള്ള ഒരു സൈക്കോളജിക്കൽ  മൂവ് നടത്താൻ തീരുമാനിച്ചതു . എല്ലാവരും സഹകരിച്ചു നല്ല കുട്ടികളായി നാളെ മുതൽ ,സോറി, രണ്ടു ദിവസം കഴിഞ്ഞു പോയി ബാങ്കിൽ ക്യൂ നിൽക്കാനും ഉപദേശിച്ചു .

ദോഷം പറയരുതല്ലോ ഞാനുൾപ്പടെ മിക്കവര്ക്കും അത് അങ്ങ് ക്ഷ ബോധിച്ചു . പാവപ്പെട്ടവർ കഷ്ട്ടപെട്ടു പണിയെടുക്കുന്നു , ടാക്സ് കൊടുക്കുന്നു എന്നിട്ടു റോഡിലെ കുഴിയിൽ വീണു നടുവൊടിയുന്നു . കള്ളപ്പണക്കാരാകട്ടെ ടാക്സ് കൊടുക്കുന്നുമില്ല മുന്തിയ കാറുകളിൽ പോകുന്നത് കൊണ്ട് നടുവൊടിയുന്നുമില്ല . അവന്മാർക്കിട്ടു ഒരു പണി ഇരിക്കട്ടെ അല്ലെ . രണ്ടു ദിവസം കഴിഞ്ഞു , എടിയെമുകളിലും ബാങ്കുകളിലും ആളുകൾ വാശിക്ക് ക്യൂ നിന്ന് ദേശ സ്നേഹം തെളിയിച്ചു . ഈ നിന്ന കൂട്ടത്തിൽ ഞാനും ഉണ്ടായിരുന്നു .ഈ സമയം  ഫേസ്ബുക്കിൽ പതിവ് പോലെ പ്രധാനമന്ത്രിക്ക് ദീപാരാധന , പൊങ്കാല  എന്നിവ തുടങ്ങി കഴിഞ്ഞിരുന്നു  . തമ്മിൽ തല്ലു , തെറി വിളി , ബുദ്ധി ജീവി തർക്കം എന്നീ ഐറ്റങ്ങൾക്കും ഒട്ടും കുറവില്ലായിരുന്നു . മൊത്തത്തിൽ ഫേസ്ബുക് തുറന്നാൽ ഉത്സവ പ്രതീതി . ഞാനും കൂട്ടത്തിൽ കൂടി . ഒന്നും വിചാരിക്കരുത് , ശീലമായി പോയി അതുകൊണ്ടാ .. എന്താന്നറിയില്ല . എന്ത് സംഭവം ഉണ്ടായാലും ഫേസ്ബുക്കിൽ കയറി പ്രതികരിച്ചില്ലെങ്കിൽ ഒരു സുഖമില്ല . യേത് ?

മാർക്ക് സുക്കെർബർഗ് അണ്ണൻ ഈ ദേശസ്നേഹം കണ്ടു ഇരിക്കപ്പൊറുതി ഇല്ലാതെ എല്ലാരേം ഫേസ്ബുക്കിൽ നിന്ന് ചവിട്ടി പുറത്താക്കാൻ തുടങ്ങിയതാ  . അപ്പോഴാണ് ഇരുട്ടടി പോലെ അവിടെ പ്രസിഡന്റ് ആയി ആ വാക്കിന്റെ സ്പെല്ലിങ് പോലും അറിയാത്ത മൊത്തത്തിൽ സ്പെല്ലിങ് മിസ്റ്റേക്ക് ആയ ഒരു മനുഷ്യൻ ജയിച്ചത് . സ്വന്തം നാട്ടിലെ മനുഷ്യന്മാര് ഇങ്ങനെ ആണെങ്കിൽ പിന്നെ മറ്റുള്ളവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലല്ലോ  എന്നും പറഞ്ഞു അങ്ങേരു അങ്ങ് അടങ്ങി .പക്ഷെ   ഒട്ടും മനഃസമാധാനം   ഇല്ലാത്ത അവസ്ഥ  വന്നത് അതിർത്തിയിൽ കാവല് നിൽക്കുന്ന പാവം പട്ടാളക്കാർക്കായിരുന്നു . ഒന്ന് പറഞ്ഞു രണ്ടിന് എല്ലാര്ക്കും പട്ടാളക്കാരോട് സ്നേഹം കര കവിഞ്ഞൊഴുകും . അവർക്കു പറ്റുമായിരുന്നേൽ അവര് വന്നു അവർക്കു വേണ്ടി ബഹളം വെക്കുന്ന ടീമ്സിനെ തന്നെ ആദ്യം വെടിവെച്ചിട്ടേനെ . എല്ലാത്തിലും വലിച്ചിഴക്കാതെ അവരെ അവരുടെ പാടിന് വിടുന്നതല്ലേ നല്ലതു.

രണ്ടു ദിവസം ക്യൂ  നിന്ന് കഴിഞ്ഞപ്പോ പൊങ്കാലക്കാരുടെ എണ്ണം കൂടി . പ്രധാനമന്ത്രി ആണേൽ വെടിമരുന്നിനു തീ കൊളുത്തിട്ടു  അടുത്ത ഫ്ലൈറ്റ് പിടിച്ചു നേരെ ജപ്പാനിലേക്കും പോയി . അങ്ങേർക്കു വല്ല ആവശ്യവും ഉണ്ടായിരുന്നോ . ട്രോളന്മാർക്കു പിന്നെ ചാകര ആയിരുന്നെന്നു പറയേണ്ട കാര്യമില്ലല്ലോ . ടി വി ചാനലുകാരാണെങ്കിൽ വെകിളി പിടിച്ച കൊച്ചിന് ചക്കക്കൂട്ടാൻ കിട്ടിയ മട്ടിലായിരുന്നു പ്രകടനം . ബി.ജെ .പി അനുകൂല ചാനലുകളിൽ ആളുകൾ സന്തുഷ്‌ടരായി പാട്ടും പാടി മോഡിക്കു ജയ് വിളിച്ചു ക്യൂ നിന്നു . ചില നിഷ്പക്ഷ ചാനലുകാർ(അങ്ങനെയുള്ളവർ കുറവാണെങ്കിലും) തെറി വിളിക്കുന്നവരെയും പാട്ടു പാടുന്നവരെയും മാറി മാറി കാണിച്ചു . മോഡി വിരുദ്ധ ചാനലുകളിൽ ആളുകൾ ക്യൂവിൽ നിന്ന് കുഴഞ്ഞു വീഴുന്നത്  മാത്രമായിരുന്നു വാർത്ത  . ഇതെല്ലാം നടന്ന സംഭവങ്ങൾ തന്നെയാണ് . ഓരോ ചാനലുകാർ അവരവരുടെ "മാധ്യമധർമ്മം" അനുസരിച്ചു അവർക്കു ആവശ്യമുള്ളത് മാത്രം കാണിച്ചു എന്ന് മാത്രം  . ഡൽഹിയിൽ മഴ പെയ്‌തില്ലെങ്കിൽ അത് മോഡിയുടെ കുറ്റം കൊണ്ടാണെന്നു പറയുന്ന കെജ്‌രിവാൾ , കിട്ടിയ അവസരം മുതലാക്കി പതിവ് പോലെ ട്വിറ്ററാക്രമണം തുടങ്ങി  . അഴിമതിക്കെതിരെ പൊരുതും എന്നും പറഞ്ഞു മുഖ്യമന്ത്രി ആയ മനുഷ്യനാണ് . പറഞ്ഞിട്ട് കാര്യമില്ല . അങ്ങേരെ കാണുമ്പോഴാണ് പണ്ട് iit എഴുതി കിട്ടാത്തതിന്റെ വിഷമം മാറുന്നതു . കിട്ടിട്ടെന്തിനാ അല്ലെ , കഷ്‌ടം തന്നെ മുതലാളി..

ഡിസംബർ 31 വരെ സമയം ഉണ്ടെന്നു പ്രധാനമന്ത്രി പറഞ്ഞെങ്കിലും ആർക്കും അത്ര വിശ്വാസം പോരാ .നിന്ന നിൽപ്പിനു അഞ്ഞൂറും ആയിരവും പിൻവലിച്ച മനുഷ്യനാണ് ,ഇനി ഇപ്പൊ ഡിസംബർ 31കലണ്ടറിൽ നിന്ന് പിൻവലിക്കില്ലെന്ന് ആര് കണ്ടു .  ഉള്ള നോട്ടു നിർത്തലാക്കുവേം ചെയ്‌തു പുതിയത് ആവശ്യത്തിന് തികയാതെയും വന്നതാണ് ഈ പ്രശ്നങ്ങളുടെ ഒക്കെ മൂലകാരണം . പലരുടേം കയ്യിൽ പൊതിക്കാത്ത തേങ്ങാ പോലെ 2000 ത്തിന്റെ നോട്ടുകൾ ഇരിക്കുന്നു . ചില്ലറ കയ്യിൽ ഉള്ളവര്ക്കെല്ലാം  ബ്ലാക്ക് ക്യാറ്റുകളുടെ സംരക്ഷണം വേണം എന്ന അവസ്ഥയിൽ ആണ് . ചെറുകിട കച്ചവടക്കാരും ദിവസക്കൂലിക്കാരും രോഗികളും ഒക്കെ കഷ്‌ടപ്പെടുന്നുണ്ട് . അവർക്കു വേണ്ടി എന്തെങ്കിലും പ്രത്യേക  സംവിധാനം ഏർപ്പാടാക്കേണ്ടതായിരുന്നു  . 

എന്നാലും പഴ്സണലായി പറയുവാണെങ്കിൽ കുറച്ചു നാള്  കൂടി ഒന്ന് ക്ഷമിക്കണം എന്നാണ് എന്റെ ഒരു ഇത് .കുറച്ചു കള്ളപ്പണക്കാർക്കെങ്കിലും പണി കിട്ടി കാണില്ലേ ? ഉണ്ടെന്നാണ് പല വാർത്തകളും സൂചിപ്പിക്കുന്നത് . നമുക്ക് കാത്തിരുന്ന് കാണാം ..  ഇനി എങ്ങാനും ബിരിയാണി കിട്ടിയാലോ ?